വൈക്കം: ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസമായിട്ടും വൈക്കത്ത് എത്തിച്ച മൂന്നു സോളാർ ബോട്ടുകളിൽ രണ്ടെണ്ണം സർവീസ് നടത്താനാവാത്ത സ്ഥിതിയിൽ. ഫെബ്രുവരി 20ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്ത ബോട്ടുകളാണ് കാഴ്ചവസ്തുവായി ബോട്ടുജെട്ടിയിൽ കിടക്കുന്നത്. ഇൻഷ്വറൻസ് രേഖയും സർവേ റിപ്പോർട്ടും കിട്ടാത്തതാണ് ബോട്ടുകൾ ഓടിക്കാൻ കഴിയാത്തതിന് കാരണം.
ആദ്യ സോളാർ ബോട്ടായ ആദിത്യയെ കൂടാതെ മൂന്ന് സോളാർ ബോട്ടുകളാണ് വൈക്കം- തവണക്കടവായി സർവീസിനായി കൊണ്ടുവന്നത്. നിലവിൽ ആദിത്യയും പുതുതായി കൊണ്ടുവന്ന ഒരു സോളാർ ബോട്ടും രണ്ട് ഡീസൽ ബോട്ടുകളുമാണ് സർവീസ് നടത്തുന്നത്.
ഇതിൽ പുതിയ ഒരു സോളാർ ബോട്ടാണ് കഴിഞ്ഞദിവസം എൻജിൻ കേടായി യാത്രക്കാരുമായി കായലിൽ മുക്കാൽ മണിക്കൂറോളം ഒഴുകിനടന്നത്. ജീവനക്കാർ ഏറെ പണിപ്പെട്ടാണ് കുറ്റിയിലും തീരത്തും ഇടിക്കാതെ സർവീസ് ബോട്ട് എത്തിച്ച് കേടായ ബോട്ട് കരയ്ക്കടിപ്പിച്ചത്.